Sunday 25 October 2020

27, നീചനും ഞാനും..!!



പെങ്ങളുടെ വിവാഹ ദിവസ്സം രാവിലെ പന്തലിൽ അവസാന മിനുക്കു പണികൾ പൂർത്തിയായി വരുന്നതേയുള്ളു... ബന്ധുക്കളും, സുഹുത്തുക്കളും എല്ലാം രാവിലെ തന്നെ എത്തി തുടങ്ങി..


പന്തലിന് പുറത്ത് കുറെ കാക്കകൾ കലപില കൂട്ടുന്നു... കുറച്ചെണ്ണം ഒരു സ്ഥലത്ത് വട്ടമിട്ടു നിന്ന് എന്തോക്കയോ കൊത്തി പെറുക്കി തിന്നുന്നുണ്ട്...
കാഴ്ച്ച എന്നെ വല്ലാതെ ആഹ്ലാദിപ്പിച്ചു....


ഇതെല്ലാം ആസ്വദിച്ച് നിന്നിരുന്ന എന്റെ സുഹൃത്ത് കണ്ണപ്പനാണ് പറഞ്ഞത് രാത്രിയിൽ ആരോ നൽകിയ വാറ്റടിച്ച് കിറുങ്ങിപ്പോയ നമ്മുടെ ജോയി മാഷ് വാളു വെച്ചിടത്താണ് കാക്കകൾ വട്ടമിട്ട് പറക്കുന്നത് എന്ന കാര്യം..


ക്യാമറയുടെ സൂം ശെരിയാക്കി നോക്കുന്ന കല്യാണ ഫോട്ടോഗ്രാഫർ അത് ക്യാമറയിൽ പകർത്തുന്നുണ്ട്..
പിന്നീട് കല്യാണ കാസറ്റ് കയ്യിൽ കിട്ടിയപ്പോഴാണ് മനസ്സിലായത് വീഡിയോയുടെ ആദ്യ ഷോട്ട് തന്നെ ആരംഭിക്കുന്നത് കാക്കാമാരുടെ കൊത്തി പറക്കലിൽ നിന്നാണെന്ന്...


ആളുകൾ കൂടുതലായി വരുന്നന്നതിന് മുൻപേ കാക്കാമാരുടെ സംഘം പുണ്യസ്ഥലം വെടുപ്പാക്കി ജോയി മാഷുടെ മാനം രക്ഷിച്ചു..


മധുര ചക്കകൾ കായ്ക്കുന്ന വലിയ പഴപ്ലാവിന് സമീപത്ത് തന്നെയായിരുന്നു എന്റെ നീചന്റെയും ഇരിപ്പിടം.. അരൂപിയാണ്, വിരൂപിയാണ് എന്നു പറഞ്ഞ് എല്ലാവരും ആട്ടി അകറ്റി പറമ്പിന്റെ മൂലയിൽ വരെ എത്തിച്ചിരുന്ന നീചൻ എനിക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു..


എന്നു മുതലാണ് നീചനെ ഞാൻ പ്രണയിച്ചു തുടങ്ങിയത് എന്ന് ചോദിച്ചാൽ പാൽപായസം ഇഷ്ടപ്പെട്ടു തുടങ്ങിയ കാലം മുതൽ എന്നു തന്നെ പറയേണ്ടി വരും..


കുറെ കൂടി പവർ ഫുള്ളായ ദൈവങ്ങൾ ടോൾമാൻ സെക്യൂരിറ്റിക്കാരേപ്പോലെ തറവാടിന്റെ മുറ്റത്ത് തന്നെ ഇരിപ്പുണ്ട്.... എന്നാൽ അവർക്കും നീചനെ ഭയമായിരുന്നു എന്നതാണ് ഒരു സത്യം...


അഹങ്കാരത്തിനാണെങ്കിൽ ഒരു പണ തൂക്കം പോലും കുറവുമില്ല.. പായസമേ കഴിക്കു, കൊടുക്കാൻ പൂണൂലിട്ടവൻ വേണം, ദിവസ്സവും കുളിപ്പിച്ച് കുറി തൊടുവിക്കണം അങ്ങിനെ എന്തെല്ലാം, ഏതെല്ലാം കണ്ടീഷനുകൾ...


അനുഗ്രഹം ആണെങ്കിൽ വേനൽ കാലത്ത് വാട്ടർ അതോറിറ്റിയുടെ വെള്ളം വരുന്ന പോലെയാ.... വല്ലപ്പോഴുമേ വരു...
വന്നാൽ തന്നെ കയ്യിൽ കിട്ടാൻ, കാശും കൊടുക്കണം, നാട്ടുകാരുടെ ഇടിയും തൊഴിയും കൊള്ളുകയും വേണം..


എന്റെ നീചന് അങ്ങിനെ യാതൊരു നിർബന്ധവുമില്ല... കിട്ടുന്നത് എന്തും കഴിക്കും, പാൽപായസം ആയലും, പോത്തിറച്ചി ആയാലും ഒന്നിലും അയിത്തമില്ല.. നീചന് വേണ്ടി ഞാൻ അതെല്ലാം വെട്ടി വിഴുങ്ങും..


ബന്ധുക്കളുടെ വകയായും, ചിലപ്പോൾ നാട്ടുകാരും പായസം വെച്ചുള്ള പൂജകൾ അവിടെ നടത്താറുണ്ട് കുട്ടികൾക്ക് ആണെങ്കിൽ സന്തോഷം ടാക്സി പിടിച്ച് വരുന്ന പോലെയാണ് ദിവസ്സം..


നീചനുമായുള്ള ഒരു കമ്പനിക്കായി അച്ഛാച്ചൻ വല്ലപ്പോഴും എല്ലാം നോൺവെജ്ജ് പൂജകളും നടത്താറുണ്ട്..
അന്നും ഞങ്ങൾക്ക് കുശാലാണ് പ്ലാവിൻ ചുവട്ടിൽ വെക്കുന്ന ഇളം കള്ളും, വരട്ടിയ പോത്തിറച്ചിയും രുചിക്കാനുള്ള സ്വാതന്ത്യം എല്ലാവർക്കും അന്ന് ഒരു പോലെ കിട്ടും...


പൂജകൾ നടക്കുന്ന ദിവസ്സം അനുജൻ വളരേ ആക്ടീവ് ആയിരിക്കും പായസം ഉണ്ടാക്കലും, മാലകെട്ടലും പൂജാരിയെ സഹായിക്കലും എല്ലാം അവന്റെ ഡ്യൂട്ടി പോലെയാണ്....


പായസ്സം ഇളക്കികൊണ്ട് ഇരിക്കുമ്പോഴും അവൻ എന്നെ നോക്കി പിറുപിറുക്കും... എന്നിട്ട് പറയും ദേ.... നീചൻ ഇരിക്കുന്നു..


ഒരു കണക്കിന് എങ്ങിനെ പിറു, പിറുക്കാതിരിക്കും...
പൂജ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ് എങ്കിലും നീചനുള്ളത് കൊടുത്ത് കൈപ്പറ്റ് രസീത് വാങ്ങണം.. അല്ലെങ്കിൽ പിന്നീട് ചെയ്യുന്ന പൂജകൾ ശെരിയാവില്ല എന്നാണ് വെപ്പ്...


ഡ്യൂട്ടി എനിക്കുള്ളതാണ് പായസം പാകമായാൽ കുറച്ച് ഭാഗം വാഴ ഇലയിൽ ഇട്ട് അച്ചാച്ചൻ എന്റെ കയ്യിൽ തരും ഞാനത് രണ്ട് മിനിട്ട് പ്ലാവിൻ ചുവട്ടിൽ വെച്ച ശേഷം എടുത്ത് അകത്താക്കും...


പിന്നെയും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന പൂജ കഴിഞ്ഞാലെ അനുജനും മറ്റുള്ളവർക്കും പായസം കൈകൊണ്ട് തൊടാൻ കഴിയൂ...


നീചന്റെ പായസം കഴിച്ച് നേരത്തേ തന്നെ വയറു നിറച്ച് നടക്കുന്ന എന്നെ കാണുമ്പോൾ അനുജന് കലികയറും...കാരണം പുജകൾ കഴിയുന്നവരെ നീചനായ ഞാൻ പരിസരത്തേക്ക് വരാൻ പാടില്ല എന്നാണ് നിയമം ഞാൻ ഇടക്കിടയ്ക്ക് അത് തെറ്റിക്കും..


എന്റെ നിഴല് പരിസരത്ത് കണ്ടാൽ അപ്പോൾ തന്നെ അനുജൻ അച്ചാച്ചനോട് പരാതി പറയും ദേ... അച്ഛാച്ച
നീചൻ നിൽക്കുന്നു...
സമയം അച്ഛാച്ചൻ എന്നെ നോക്കി കണ്ണുരുട്ടും...
അതോടെ ഞാൻ സ്കൂട്ടാവും...


പിന്നീട് എപ്പോഴോ തറവാട്ടിൽ ഭാഗം തിരിച്ചപ്പോൾ പഴപ്ലാവ് അമ്മായിമാരുടെ ഭാഗത്തായി... അന്നു മുതൽ നീചൻ ഞങ്ങളുടെ അയൽ വീട്ടുകാരനായി കഴിയുകയാണ്..!!

മാളകാഴ്ചകൾ.


No comments:

Post a Comment