മാള സർക്കാർ ആശുപത്രി പടിയിൽ പെട്ടികട നടത്തുന്ന സുഹൃത്ത് ബാഗ്ലുരിലെ തരക്കേടില്ലാത്ത ജോലി ഉപേക്ഷിച്ച് അപ്പൻ കൈമാറി തന്ന മുറുക്കാൻ കട മാളയിലെ സംത്തിങ് സ്പെഷ്യലായ സർബത്ത് പോയന്റാക്കി മാറ്റിയവനാണ് ജോൺസൻ
പൊരിഞ്ഞ വേനൽ ചൂടുള്ള ഒരു ദിവസ്സം അങ്ങാടിയിൽ സുഹൃത്ത് മാള പള്ളിപ്പുറത്തെ തമ്പിയുമായി സംസാരിച്ചിരിക്കുമ്പോൾ അവൻ പറഞ്ഞു ചേട്ടാ നമുക്ക് ആ ജോൺസന്റെ കടവരെ പോയി ഓരോ സർബത്ത് കഴിച്ചാലോ.. കേട്ടപ്പോൾ ആദ്യം ഞാനൊന്ന് മടിച്ചു അവിടെ നിന്നും ഏതാണ്ട് ഒരു കിലോമീറ്ററോളം സഞ്ചരിച്ചാലെ ജോൺസന്റെ കടയിലെത്താനാവു.. ഒരു സർബത്ത് കുടിക്കാൻ വേണ്ടി ഏതാണ്ട് നൂറ് സർബത്ത് കടകൾ താണ്ടിവേണം അവിടെയെത്താൻ.. അതും ഈ ചൂടത്ത്... സംശയിച്ചെങ്കിലും ആ കട ലക്ഷ്യമാക്കി ഞങ്ങൾ വെച്ചടിച്ചു..
അവിടെ ചെല്ലുമ്പോൾ ഒന്നു രണ്ട് അമ്മമാർ കടയുടെ മുന്നിൽ നിൽക്കുന്നുണ്ട്... അവരുമായി നല്ല പരിചയക്കാരേപ്പോലെ ജോൺസൻ വിശേഷങ്ങൾ പങ്കുവെക്കുന്നുണ്ട്..
പതിവായി ആശുപത്രിയിൽ വരുന്നവരാണ് അവരെന്ന കാര്യം ആ സ്നേഹഭാവത്തിൽ തന്നെ വ്യക്തമാണ്.. ഞങ്ങളും അവരുടെ നർമ്മ സംഭാഷണത്തിൽ കൂടി...
ഓരോ ആശുപത്രി യാത്രയും സുഹൃത്തുക്കളായ ആ അമ്മമാർക്ക് വീട്ടിൽ നിന്നുള്ള ഔട്ടിങ്ങാണ് അതവർ നന്നായി ആസ്വദിക്കുന്നുണ്ട് ഓരോ വരവിലും ഒഴിവാക്കാനാവാത്ത രണ്ട് ലക്ഷ്യങ്ങളുണ്ട് അവർക്ക്..
ഒന്ന് ആശാമോളെ കാണുന്നത്, അടുത്തത് ജോൺസന്റെ എരിവും, മധുരവും, പുളിയും ചേർത്ത് മേമ്പൊടിയായി അൽപ്പം സ്നേഹവും ചേർത്തിളക്കി ജോൺസൺ നൽകുന്ന മസ്സാല സർബത്തും കഴിക്കുന്നതാണ്.. ആ അമ്മമാരുടെ സന്തോഷം ആസ്വദിച്ചു കൊണ്ട് ഞങ്ങളും ഓരോ സർബത്ത് ഓർഡർ ചെയ്തു... അത് തയ്യാറാക്കുന്നതിനിടയിൽ നാട്ടുകാര്യം മുതൽ വീട്ടുകാര്യം വരെ ജോൺസൺ ചോദിച്ചറിഞ്ഞ് ഓരോ ഗ്ലാസ് സർബത്ത് ഞങ്ങളുടെ നേരെ നീട്ടി.. അത് കഴിച്ച് തീരും വരെ ജോൺസൻ ഞങ്ങളുടെ മുഖത്ത് നിന്നും കണ്ണെടുത്തില്ല.. ദാഹം മാറിയിട്ടും ആ കുളിരിൽ അൽപ്പ നേരം കൂടി ഞങ്ങൾ നിന്നു..
അപ്പോഴാണ് സ്ക്കൂൾ കാലത്ത് എന്റെ സഹപാഠിയായിരുന്ന ജോൺസൻ തന്ന പച്ച റോസിൽ പൂ വിരിയുന്നതും കാത്തിരുന്ന കഥ ഞാൻ ഓർത്തത്...
അക്കാലത്ത് ഒരു പനിനീർ ചെടിയെങ്കിലും ഇല്ലാത്ത വീടുണ്ടായിരുന്നില്ല...
എന്റെ വീട്ടിലും നിറയെ റോസാചെടികൾ പിതാവ് നട്ടു വളർത്തിയിരുന്നു വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ... അതിൽ എനിക്ക് ഇഷ്ടം ഇളം ചുവപ്പ് നിറത്തിലുള്ള, സുഗന്ധം പരത്തുന്ന പനിനീർ പൂവിനോടായിരുന്നു...
അതിൽ ഒന്നു രണ്ടെണ്ണം അച്ഛൻ കാണാതെ അറുത്തെടുത്ത് സ്ക്കൂളിൽ കൊണ്ടുപോയി കൂട്ടുകാരുമായി ആ സുഗന്ധം ആസ്വദിക്കാറുണ്ട്..
അത്തരം ഒരു ദിവസ്സം ജോൺസൻ ചോദിച്ചു നിന്റെ വീട്ടിൽ പച്ച നിറത്തിലുള്ള പൂവുണ്ടാവുന്ന റോസാചെടിയുണ്ടോ...ഞാൻ പറഞ്ഞു.. ഇല്ല..
മാത്രമല്ല അത്തരം ഒരു റോസാപൂ ഞാൻ കണ്ടിട്ടുമില്ല... എനിക്ക് അൽഭുതമായി.. ജോൺസൺ പറഞ്ഞു എന്റെ വീട്ടിലുണ്ട്.. പനിനീർ പൂവിന്റെ ഒരു കമ്പ് തരുകയാണെങ്കിൽ പകരം ഞാൻ ആ പച്ച റോസാ പൂവിന്റെ കമ്പ് തരാം..
എനിക്കു തോന്നി ജോൺസന്റെ ഓഫർ തരക്കേടില്ലല്ലോ....
അന്നും അവൻ ഓഫറുകളുടെ രാജാവായിരുന്നു...
അന്നു മുതൽ ഞാൻ പച്ച റോസാ പൂവിനെ സ്വപ്നം കാണാൻ തുടങ്ങി.. ഒരു ദിവസ്സം രാവിലെ പൂന്തോട്ടത്തിൽ അച്ഛൻ ചെടികൾ പരിപാലിച്ച് നിൽക്കുമ്പോൾ പച്ച റോസിന്റെ കാര്യം ഞാൻ പറഞ്ഞു..
അത് കേട്ട് ഒന്ന് പുഞ്ചിരിച്ച ശേഷം പകരം നമ്മൾ എന്താണ് കൊടുക്കേണ്ടത് എന്ന് അച്ഛൻ ചോദിച്ചു... ആ സമയം തൊട്ടടുത്ത് നിൽക്കുന്ന പനിനീർ പൂവിന് നേരെ ഞാൻ കൈ ചൂണ്ടി... എങ്ങാൻ ഒരു പച്ചറോസ് കിട്ടിയാലോ എന്ന് അച്ചനും കരുതിക്കാണും..
ഒന്നു രണ്ട് കമ്പ് അറുത്ത് എനിക്ക് തന്നു.. പകരം ജോൺസൻ തന്ന പച്ച റോസിന്റെ കമ്പുമായിട്ടാണ് ഞാൻ വീട്ടിലെത്തിയത്....
അച്ഛനും ഞാനും മാറി,മാറി വളവും വെള്ളവും എല്ലാം നൽകി പരിപാലിച്ചതിനാൽ കുറഞ്ഞ കാലം കൊണ്ടത് വളർന്ന് പന്തലിച്ചു.. എന്നിട്ടും മൊട്ട് മാത്രം കാണുന്നില്ല...
ഒരു ദിവസം പോലും മുടങ്ങാതെ വെള്ളമൊഴിച്ചു ഒഴിവുള്ളപ്പോഴെല്ലാം ഓടി ചെന്ന് ചെടിയോട് കിന്നാരം പറഞ്ഞു പൂവിടാൻ വൈകുന്നതിൽ പരിഭവം പറഞ്ഞു.. അങ്ങിനെ അക്ഷമനായി കാത്തിരുന്നു..
പല ദിവസങ്ങളിലും നിറയെ പച്ച നിറത്തിലുള്ള റോസാപൂക്കൾ വിരിഞ്ഞ് നിൽക്കുന്നത് ഞാൻ സ്വപ്നത്തിൽ കാണും...
രാവിലെ ചെന്ന് നോക്കുമ്പോൾ അതിൽ പൂ മാത്രം കാണാറില്ല..
പിന്നീട് ഒരു ദിവസ്സം ആശുപ്പത്രിയുടെ കിഴക്കേ വഴിയിലെ ജോൺസന്റെ വീടിന് മുന്നിലൂടെ നടന്ന് പോയപ്പോൾ.. അന്നത്തെ പനിനീർ ചെടി പൂത്തുലഞ്ഞ് പരിസരമാകെ പനിനീർ സുഗന്ധം വാരിവിതറി നിൽക്കുന്നത് ഞാൻ കണ്ടു..!
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
മാളകാഴ്ചകൾ