Friday 26 October 2018

16 കുന്നത്തുകാട്ടിലെ ഡ്രാക്കുള കോട്ട..!!





കൗമാര കാലത്ത് ഞങ്ങളെ വല്ലാതെ ഭയപെടുത്തിയിരുന്ന ഒരിടം നമ്മുടെ മാളയിൽ ഉണ്ടായിരുന്നു..ടൗണിൽ നിന്നും വടക്കോട്ട് പുത്തൻചിറയിലേക്ക് പോകുന്ന റോഡിൽ കുന്നത്തുകാട്ടിലെ കയറ്റം കയറി ചെല്ലുന്നിടത്ത് റോഡിന്റെ ഓരം ചേർന്നായിരുന്നു ആ കെട്ടിടം... മുകളിൽ നരിച്ചീറുകളും, എലികളും, മരപ്പട്ടികളും വിഹരിച്ചിരുന്ന മച്ച്, ആ ഒറ്റനില കെട്ടിടത്തിന്റെ മര ഗോവണി കയറി തുടങ്ങുമ്പോൾ തന്നെ ഉള്ള് പെട, പെടാ പെടക്കും..
ചോര ഇറ്റ് വീഴുന്ന കണ്ണുകളും, കൂർത്ത നഖങ്ങളും, കറപിടിച്ച പല്ലുകളും കാട്ടി ആർത്ത് അട്ടഹസിക്കുന്ന ഡ്രാക്കുളയുടെ രൂപമായിരിക്കും ആദ്യം മനസ്സിൽ ഓടിയെത്തുക.. കാരണം അതിലായിരുന്നു ഞങ്ങളെ ഭയവിഹ്വലതകളുടേയും..മാന്ത്രികതയുടേയും
മായാലോകത്തേക്ക് കൈപിടിച്ച് നടത്തിയ..അപസർപ്പക നോവലു കളുടേയും, മാന്ത്രിക നോവലു കളുടേയും വൻശേഖരം ഉണ്ടായിരുന്ന ഐക്യകേരള വായനശാലയും, കലാസമിതിയും പ്രവർത്തിച്ചിരുന്നത്.
ആ ഗ്രാമത്തിലെ മുഴുവൻ കാതുകളേയും കുളിരണിയിച്ച് കൊണ്ട് ആകാശവാണിയിലെ ചലച്ചിത്രഗാനങ്ങൾ ഒഴുകിയിരുന്ന ഗ്രാമ പഞ്ചായത്തിന്റെ കോളാമ്പി റേഡിയോ പ്രവർത്തിച്ചിരുന്നതും ഇതിന് മുകളിലായിരുന്നു.. ബ്രാം സ്റ്റോക്കറുടെ ഒർജിനൽ ഡ്രാക്കുളയെ കൂടാതെ.. അടുത്ത കാലത്ത് അന്തരിച്ച കോട്ടയംപുഷ്പനാഥിന്റെ ഡ്രാക്കുളയുടെ തലയോട്ടിയും, ഡ്രാക്കുളയുടെ നട്ടെല്ലും, ഡ്രാക്കുളയുടെ വാരിയെല്ലും, ഡ്രാക്കുള കോട്ടയും, ഡ്രാക്കുളയുടെ മകളും പോലുള്ള നൂറുകണക്കിന് നോവലുകൾ.. മുട്ടത്തു വർക്കി മുതൽ പമ്മൻ വരെയുള്ളവരുടെ പുസ്തകങ്ങൾ കൂടാതെ നാടകം, കഥ, കവിത, ആത്മകഥകൾ തുടങ്ങി എല്ലാം കൊണ്ടും സമുദ്ധമായിരുന്നു കുന്നത്ത് കാട്ടിലെ ഐക്യ കേരള വായനശാല..ലോകം കീഴടക്കിയ ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയേക്കാൾ ഞങ്ങളെ മുൾമുനയിൽ നിർത്തിയിരുന്നതും, രാവുകൾ നിദ്രാവിഹീനം ആക്കിയിരുന്നതും, കോട്ടയം പുഷ്പനാഥിന്റെ അപസർപ്പക നോവലുകൾ വായിക്കുമ്പോഴാണ്... സ്കൂളിലേക്ക് ഗ്രാമ വഴിയിലൂടെയുള്ള യാത്രപോലും.. പുഷ്പനാഥ് കഥകളിലെ ഡിക്ടക്ടീവ് പുഷ്പ്പരാജിനേപ്പോലെ.. വള്ളിപടർപ്പുകളിൽ തൂങ്ങിയാടിയും.. ഇടതോടുകൾ ചാടികടന്നും, പുൽപാടത്ത് കൂട്ടുകാരുമൊത്ത് മൽപിടുത്തം നടത്തിയുമായിരുന്നു. ഇന്നത്തെ പുലിമുരുഖൻ സിനിമയിലെ മോഹൻലാലിനേ പ്പോലെ അന്ന് ഞങ്ങളുടെ മനസ്സിന്റെ നൂറുകോടി ക്ലബ്ബിൽ ഇടം നേടിയിരുന്ന ആളായിരുന്നു.. പുഷ്പനാഥ് കഥകളിലെ നായകൻ പുഷ്പരാജ്. അക്ഷര ലോകത്ത് പിച്ചവെച്ച് തുടങ്ങിയവരെപ്പോലും വായനയോട് ചേർത്ത് നിർത്തി അവരിൽ യുക്തിചിന്തയുടേയും, ശാസ്ത്രബോധത്തിന്റെയും ആവേഗങ്ങൾ നിറച്ചത് ഐക്യ കേരളയിലെ ഈ പുസ്തകങ്ങൾ ആയിരുന്നു... റുമാനിയയിലെ കാർപാത്യൻ മലനിരകളുടേയും, ഡ്രാക്കുള കോട്ടയുടേയും, മഞ്ഞു മൂടിയ ആൽപ്സ് പർവ്വതനിരകളുടേയും.. കാഡില്ലാക്ക് ഉൾപ്പെടെയുള്ള കാറുകളുേടേയും എല്ലാം ആരാധകരായിരുന്നു അന്ന് ഞങ്ങൾ.. പുസ്തകങ്ങൾ വായിക്കുന്നത് പോലെ തന്നെ ഒരുപക്ഷേ കൂടുതൽ ഇഷ്ട്ടം വായിച്ചവർ പറയുന്ന കഥകൾ കേൾക്കുന്നതിൽ ആയിരുന്നു... അത്തരം ധാരാളം കഥപറച്ചിലുകാർ അന്നവിടെ ഉണ്ടായിരുന്നു എന്റെ കൂട്ടുകാരിൽ ഏറ്റവും വലിയ വായനക്കാർ മാളയിലെ ഐപുഞ്ഞി മാഷുടെ മകൻ ദിലീപും, അനുജൻ അനിൽ കുമാറും എല്ലാമായിരുന്നു.. അനിലിന്റെ കയ്യിൽ അന്നൊരു പുസ്തകം കിട്ടിയാൽ ഒറ്റ ഇരിപ്പിൽ തന്നെ അവനത് വായിച്ച് തീർക്കും... അങ്ങിനെ ദിവസ്സവും അവൻ വായിച്ച പുസതകത്തിന്റെ കാഥാസാരവും കേട്ടുകൊണ്ട് വലിയ വായനക്കാരനല്ലാത്ത ഞാനും.. ഐക്യ കേരള വായനശാലയുടെ നിത്യ സന്ദർശകനായി.. കലാസമിതി വരാന്തയിൽ അന്ന് ചില പുസ്തക പുഴുക്കൾ കൂടും കൂട്ടി ഇരിക്കുന്നത് കാണാം.. ആ കൂട്ടത്തിൽ പരനാട്ട്കുന്നിലെ പത്മാക്ഷ പാപ്പന്റെ മകൻ ജയൻമാഷും ആയിട്ടായിരുന്നു ഞങ്ങൾക്ക് കൂടുതൽ അടുപ്പം..
ഒരു പക്ഷേ മാഷുമാരോടുള്ള സ്നേഹമാവാം... വെറുതേ നടക്കുന്ന ജയൻന്മാരെ പിടിച്ച് ചുമ്മാ മാഷാക്കുന്നത് ഞങ്ങടെ നാട്ടുകാരുടെ ഒരു ഹോബിയായിരുന്നു.. അത്തരം നിരവധി ജയൻ മാഷുമാർ ഉണ്ടായിരുന്നു ഇവിടെ... ഈ മാഷ് വിളി ഇവന്മാർക്ക് പാരയാകുന്നത് വല്ല കല്യാണാലോചനയോ മറ്റോ വരുന്ന സമയത്തായിരിക്കും..
ഒരു ജയൻ മാഷ് ഇതുപോലെ നാലാം ക്ലാസിൽ പഠനം നിർത്തി നാട്ടിൽ ചുറ്റി തിരിയുന്ന കാലം... പ്രായമെത്തിയപ്പോൾ വീട്ടുകാർ വിവാഹാലോചന തുടങ്ങി.. ജയൻ മാഷ്ക്ക് പറ്റിയ ഒരു പെണ്ണുവേണം ഇത് കൂട്ടുകാർ പറഞ്ഞ് നാടാകെ അറിഞ്ഞു... മൂന്നാൻന്മാർ വരവായി അവരാണെങ്കിൽ.. കൊണ്ടുവരുന്നത് മുഴുവൻ ടീച്ചർ മാരുടെയും, ഉദ്യോഗസ്ഥകളുടേയും കേസുകൾ...
ഇതറിഞ്ഞ മറ്റൊരു സുഹൃത്ത് മൂന്നാനേ)))
ഈ മാഷ് നിങ്ങൾ ഉദ്ദേശിക്കുന്ന പോലത്തെ മാഷല്ല... ഇത് വെറും മാഷ്.. അങ്ങിനെ എത്ര തിരുത്താൻ ശ്രമിച്ചിട്ടും പല മുന്നാൻന്മാരും അന്ന് വിശ്വസിച്ചില്ല.. മാഷും മാർക്ക് അത്രയും ഡിമാന്റുള്ള കാലമായിരുന്നു അത്... അത് കൊണ്ട് തന്നെ ജയൻ മാഷുമാർക്ക് നാട്ടിൽ പെണ്ണ് കിട്ടാൻ പ്രയാസമില്ല എന്നാണ് വെപ്പ് അത് ഇത് ഇവിടത്തെ പരസ്യമായൊരു രഹസ്യമാണ്. ഞങ്ങളുടെ വായനശാലാ സുഹൃത്തിനേയും ജയൻമാഷ് എന്ന് തന്നെയാണ് ഞങ്ങളും വിളിക്കാറ്.. പരന്ന വായനക്കാരൻ ശാസ്ത്രത്തിലും, ചരിത്രത്തിലും എല്ലാം നല്ല അറിവുള്ളയാൾ... കലയും, കളരിപയറ്റും, എഞ്ചിനീയറിങ്ങും, എന്നു വേണ്ട ഏന്തും വഴങ്ങുന്ന ആൾ അതാണ് ഞങ്ങളുടെ ജയൻ മാഷ്...
കഥ കേട്ട് ഞങ്ങൾ പതുക്കെ ജയൻ മാസ്റ്ററുടെ ശിഷ്യന്മാരായി മാറിയിരുന്നു... ഒട്ടേറെ സംഭവ കഥകളും മാഷന്ന് പറയാറുണ്ട് അതിൽ ഒന്നാണ് ചുണ്ടൻ ഭാസ്കരന്റെ കഥ..
ഏറെ സാഹസികമായി തന്റെ പ്രണയിനിയെ സ്വന്തമാക്കിയ ഭാസ്ക്കരന്റെ കഥ.. നാട്ടിൽ അറിയപ്പെടുന്ന ഒരു കാർഷിക കുടുംമ്പത്തിലെ കൗസല്യ അമ്മായി ചെത്തുകാരനായ ഭാസ്ക്കരനുമായി കടുത്ത പ്രണയത്തിലായി.. പ്രണയം കൊടുമ്പിരി കൊണ്ടിരിക്കെ വിവരം മണത്തറിഞ്ഞ പെൺവീട്ടുകാർ ഭാസ്ക്കരനെതിരെ എതിർപ്പുമായി രംഗത്തുവന്നു.. അവർ അമ്മായിയെ വീട്ടു തടങ്കലിലാക്കി.. ഭാസ്ക്കരനെ വഴിയിൽ തടഞ്ഞ് ഭീഷിണിപ്പെടുത്തി.. എത്ര എതിർപ്പുണ്ടായാലും പ്രണയത്തിൽ നിന്നും പിൻമാറില്ലെന്ന് ഭാസ്ക്കരനും.. "ഭാസ്ക്കരൻ" വന്ന് വിളിച്ചാൽ കൂടെ ഇറങ്ങി പോകുമെന്ന് അമ്മായിയും നിലപാടെടുത്തു...
നാട്ടിലെ ചെറുപ്പക്കാരിൽ വലിയൊരു വിഭാഗം ഭാസ്ക്കരന്റെ കൂടെ കൂടി.. വീട്ടുതടങ്കലിൽ നിന്നും അമ്മായിയെ രക്ഷിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു.. എതിർപക്ഷവും ശക്തമായി ചെറുത്തുനിന്നു... ഇരുകൂട്ടരും തമ്മിൽ പരസ്പരം പോരു വിളിയായി.. ആരെല്ലാം എതിർത്താലും ഇന്നെക്ക് മൂന്നാം ദിവസ്സം ഇരുട്ടി വെളുക്കുന്നതിന് മുൻപ് കൗസല്യ ചുണ്ടന്റെ പെണ്ണായിരിക്കും... എന്ന് കടത്തനാടൻ ശൈലിയിൽ അങ്ങാടിയിൽ വെച്ച് അങ്ങാടിയിൽ വെച്ച് ഭാസ്ക്കരൻ വെല്ലുവിളിച്ചു.. പ്രശ്നം രൂക്ഷമായി.. എന്നാൽ അതൊന്ന് കാണട്ടെ എന്നായി പെൺപക്ഷം.. ആകെ ഉദ്യോഗഭരിതമായ രംഗങ്ങൾ.. ഇരുവശത്തും ആളുകൾ സംഘടിച്ചു.. പെൺ വീട്ടുകാരും, ബന്ധുക്കളും ഉറക്കമൊളിച്ച് അവരുടെ വീടിന് മുന്നിൽ കാവലിരിപ്പായി..ആളുകൾ ചാര കണ്ണുകളുമായി നാട്ടിൽ റോന്ത് ചുറ്റാൻ തുടങ്ങി.. ഭാസ്ക്കരന്റെ ചെത്ത്കാരായ സുഹൃത്തക്കൾ തെങ്ങിന് മുകളിലിരുന്ന് യുദ്ധ മുഖത്തെ റഡാറിൽ എന്ന പോലെ... പരിസരത്തെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു.. മൂന്നാം ദിവസ്സം രാത്രി ഏറെ വൈകി.. ദിവസങ്ങളായി ഉറക്കമൊഴിച്ച് കാത്തിരിക്കുന്ന അമ്മായിയുടെ ബന്ധുക്കൾ തിണ്ണയിൽ ഇരുന്ന് മയങ്ങുന്നത് ദൂരെ നിന്നും കണ്ട ഭാസ്ക്കരനും കൂട്ടരും ആ തക്കം നോക്കി വീടിന്റെ പുറകിലൂടെ പാഞ്ഞെത്തി.. നിമിഷനേരം കൊണ്ട് ജനാല ഇളക്കി മാറ്റി അമ്മായിയെ പുറത്ത് കടത്തി ഭാസ്ക്കരനും കൂട്ടരും രക്ഷപ്പെട്ടു... നേരം വെളുത്തിട്ടാണ് വീട്ടുകാർ സംഭവം അറിയുന്നത്.. അപ്പോഴേക്കും അമ്മായി ഭാസ്ക്കരൻ ജീവിതസഖിയായ് കഴിഞ്ഞിരുന്നു.!

കോർണ്ണർപീസ്..!!
കളിച്ചും, കഥ പറഞ്ഞും ഞങ്ങളെ വിസ്മയിപ്പിച്ചിരുന്ന ജയൻ മാഷ് ITI പഠനം കഴിഞ്ഞ് കുറച്ചു കാലം... നാട്ടിൽ പല ജോലികളും ചെയ്ത ശേഷം തൊഴിൽ തേടി നാടുവിട്ടു..
പിന്നീട് ഈ അടുത്ത കാലത്ത് പൂപ്പത്തിക്കടുത്ത് പറമാടുവെച്ച് ലോട്ടറി വിൽപനയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന ജയൻ മാഷെ വീണ്ടും കാണാനിടയായി.. റോഡരികിൽ നിന്നു കൊണ്ടു തന്നെ നന്മയൂറുന്ന ഒരുപാട് ഓർമ്മകൾ ഞങ്ങൾ പരസ്പരം പങ്കുവെച്ചു..!!

സുരേഷ് ബാബു
#മാളകാഴ്ചകൾ..!!


Thursday 13 September 2018

15 കൊടിവളപ്പിലെത്തിയ ഐ പി എസ് പട്ടം..!!


ഇത് ജമാലുദ്ദീൻ ഐ പി എസ്  കേരള പോലീസിൽ ഉയർന്ന പദവിയിലെത്തിയ എന്റെ പ്രിയ നാട്ടുകാരൻ ഞങ്ങളുടെ ഗ്രാമമായ നെയ്തക്കുടിയിൽ നിന്നും മാളയിലെ സെന്റാന്റണീസ് സ്ക്കൂളിലും,കോട്ടക്കൽ കോളേജിലും, എറണാകുളം മഹാരാജാസിലും എല്ലാം പഠിച്ച് ആദ്യം ലഭിച്ച  കൃഷി വകുപ്പിലെ ഗ്രാമ സേവകന്റെ ജോലിയും ചെയ്ത് വരുന്ന കാലത്താണ്.. ജമാലുദ്ദീന് കേരള പോലീസിൽ സബ് ഇൻസ്പെക്ടറായി നിയമനം ലഭിക്കുന്നത് പിന്നീട് DySP വരെയായി വിവിധ ഇടങ്ങളിൽ സേവനം അനുഷ്ടിച്ച ശേഷമാണ് ഇപ്പോൾ ഐപിഎസ് ലഭിച്ച് സംസ്ഥാനത്തിന്റെ ആൻറി ടെററിസ്റ്റ് സ്ക്വാഡിൽ ചാർജെടുത്തിട്ടുള്ളത്.. 

ജമാലിനോടൊപ്പമുള്ള സ്കൂൾ കാലത്തെ ഒരനുഭവം പറയാം.. പഠിക്കാൻ വളരെ മിടുക്കനായിരുന്ന നമ്മുടെ ജമാലിന് SSLC പരീക്ഷ അടുത്തപ്പോൾ ഉള്ളിലൊരു പട പടപ്പ്.. പാസാകുമോ.. അതോ പത്തിന്റെ പടിയിൽ തട്ടി താഴെ വീഴുമോ.. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന വാപ്പയാണെങ്കിൽ സ്വതവേ അൽപ്പം ഗൗരവക്കാരൻ ആയിരുന്നതിനാൽ.. തോറ്റ് ചെന്നാൽ പിന്നെ സ്വന്തം വീടിന്റെ പടി പോയിട്ട്  കൊടിവളപ്പിന്റെ നാലയലത്ത് പോലും ചെല്ലാനാവില്ല ആ കാര്യം ഉറപ്പാ.. 
 പരീക്ഷ അടുത്ത് വരും തോറും പേടി കൂടി വരുന്ന കാര്യം തൊട്ട് പിറകിലെ ബെഞ്ചിലിരിക്കുന്ന സഹപാഠിയായ കാർത്തികേയനോട് പറഞ്ഞു.. 
കാർത്തികേയൻ ഇത് കേൾക്കേണ്ട താമസം പിന്നീടങ്ങോട് ജമാലിനെ ജയിപ്പിക്കാനുള്ള തന്ത്രങ്ങൾ ഓരോന്ന് ആലോജിച്ചു കൊണ്ടിരുന്നു..
 അവസ്സാനം അമ്പത് രൂപയിൽ താഴെയുള്ള ഒരു തുകക്ക്  ജമാലിനെ ജയിപ്പിക്കിനുള്ള ക്വട്ടേഷൻ കാർത്തികേയൻ ഏറ്റെടുത്തു.. പിറ്റെ ദിവസ്സം  ചെറിയൊരു തുക ജമാലിന്റെ കയ്യിൽ നിന്നും അഡ്വാൻസും വാങ്ങി.. അക്കാലത്തെ രാഷ്ട്രീയ നേതാക്കന്മാരുമായിട്ടെല്ലാം നല്ല ബന്ധമുണ്ടായിരുന്ന കാർത്തികേയന്റെ  വാക്കിൽ നമ്മുടെ ജമാലിന് ഒട്ടും അവിശ്വസം തോന്നിയില്ല.. അങ്ങിനെ പരീക്ഷ വന്നെത്തി എല്ലാവരും നന്നായ് എഴുതി റിസൽട്ടിനായുള്ള കാത്തിരിപ്പായി.. 
 അതിനിടക്ക് കാർത്തികേയനെ വഴിയിൽ വെച്ച് കണ്ടപ്പോൾ ജമാലുദ്ദീൻ ചോദിച്ചു
 കാർത്തികേയാ നീ പറഞ്ഞ കാര്യം ഉറപ്പല്ലെ..?  കാല് മാറില്ലല്ലോ അല്ലേ..? 
 അപ്പോ കാർത്തികേയൻ അതെന്താ  ജമാലേ നിനക്കിത്ര സംശയം.. 
 ഈ കാർത്തികേയൻ പറഞ്ഞാ പറഞ്ഞതാ.. നീ ധൈര്യമായിട്ടിരുന്നോ ജയിപ്പിക്കാനുള്ള പണിയെല്ലാം ഞാൻ ചെയ്തിട്ടുണ്ട്.. കാർത്തികേയൻ ഒന്നുകൂടി ഉറപ്പിച്ച് പറഞ്ഞു.. 
  കാത്തിരിപ്പിനൊടുവിൽ റിസൽട്ട് വന്നു. നമ്മുടെ കാർത്തികേയൻ പറഞ്ഞ പോലെ ജമാലുദ്ദീൻ തരക്കേടില്ലാത്ത മാർക്കോടെ ജയിച്ചു.. കൂട്ടത്തിൽ ക്ലാസിലുണ്ടായിരുന്ന മിക്കവരും  ജയിച്ചു കയറി.. 
പക്ഷേ നമ്മുടെ കർത്തികേയൻ മാത്രം 
എട്ടു നിലയിൽ പൊട്ടി..!

എല്ലാവർക്കും ഇത് അൽഭുതമായി തന്റെ സ്വാധീനം ഉപയോഗിച്ച് ജമാലുദ്ദീനെ ജയപ്പിക്കാൻ ക്വട്ടേഷനെടുത്ത കാർത്തികേയൻ തോൽക്കെ..? 
 ആർക്കും വിശ്വസിക്കാനായില്ല..
 പിന്നീട്  കാണുമ്പോൾ കാർത്തികേയൻ ജമാലിനോട് പറഞ്ഞു. തോറ്റ് പോകുമായിരുന്ന നിന്നെ ഞാൻ
എത്ര പരിശ്രമം നടത്തിയിട്ടാണ്  ജയിപ്പിച്ചെടുത്തത് എന്ന കാര്യം
 നിനക്ക് നാളെയും ഓർമ്മ വേണം..
 ഇത് കേട്ടപ്പോൾ ജമാലുദ്ദീൻ ചോദിച്ചു..
അപ്പോ കാർത്തികേയാ.. എല്ലാവരേം ജയിപ്പിക്കാൻ നടന്ന നീ എങ്ങിനെയാണ്  
 ഈ പരീക്ഷയിൽ തോറ്റ് പോയത്..? 
അത് പിന്നെ..  
 എനിക്ക് കിട്ടേണ്ട മാർക്കുകൂടി നിനക്ക് തന്നതു കൊണ്ടല്ലെ ഞാനീ  അവസ്ഥയിലായത്.. 
 വേറെ ആര് ചെയ്യും
 ഇതുപോലൊരു ത്യാഗം..?
 ഇതും പറഞ്ഞ് കാർത്തികേയൻ നടന്നകന്നു..

പിന്നീട് ആ കാർത്തികേയനെ കാണുന്നത് കേരളം ഭരിച്ചിരുന്ന മുഖ്യമന്ത്രി കെ. കരുണാകരന്റെ പേഴ്സണൽ സ്റ്റാഫിലെ ഏറ്റവും വിശ്വസ്ഥനായ ഉദ്യോഗസ്ഥൻ ആയിട്ടാണ്.. ആ കാലത്ത് തലസ്ഥാനത്ത്  എന്തെങ്കിലും കാര്യ സാധ്യത്തിനെത്തുന്നവർ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെത്തി കാർത്തികേയനെ കാത്തിരിക്കുന്നത് പതിവായിരുന്നു.. കാരണം ലീഡർ  കരുണാകരന്റെ പേഴ്സണൽ സ്റ്റാഫിലെ ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു അന്ന് നമ്മുടെ  കാർത്തികേയൻ..!!

#കോർണ്ണർപീസ്... 

അൽപ്പം പരീക്ഷാപേടി ഉണ്ടെന്നതൊഴിച്ചാൽ പഠിക്കാൻ വളരെ മിടുക്കനായിരുന്ന  ജമാലുദ്ദീന് എത് പരീക്ഷയും നിഷ്പ്രയാസം ജയിക്കാനുള്ള കഴിവുണ്ടെന്ന്  കാർത്തികേയൻ അന്നേ  തിരിച്ചറിഞ്ഞിരുന്നു.. 
 അതു കൊണ്ടാണ് സ്വയം തോൽക്കുമെന്ന റിഞ്ഞിട്ടും സുഹൃത്തായ ജമാലുദ്ദീൻ ജയിക്കും എന്ന് കാർത്തികേയൻ ഉറപ്പു പറഞ്ഞത്..  പക്ഷേ  നമ്മുടെ ജമാലിന് മാത്രം അന്നത് തിരിച്ചറിയാൻ കഴിയാതെ പോയി..!! 

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
സുരേഷ് ബാബു
മാള കാഴ്ചകൾ..!!

Sunday 11 March 2018

14 മാളയുടെ മലയാള മുത്തശ്ശി..!!


രുപത്തിഞ്ച് വർഷം പുറകോട്ട് സഞ്ചരിച്ചാൽ 1993 ലെ ഒരു സായാഹ്നം.. മാള ഗവ: LP സ്കൂളിന്റെ ശതാബ്ദി ആഘോഷം നടക്കുന്നു.. പ്രധാന ആകർഷണം മാളയിലെ അന്നത്തെ നാടക കലാകാരന്മാർ അവതരിപ്പിക്കുന്ന CLജോസിന്റെ അക്കൽദാമ എന്ന നാടകം എന്നാണ് എന്റെ ഓർമ്മ.. പരിപാടി കാണാനാണെങ്കിൽ വലിയൊരു ജനാവലി സ്ക്കൂൾ വളപ്പിൽ തിങ്ങിക്കൂടി നിൽക്കുന്നുണ്ട്.. നാടകം സംവിധാനം ചെയ്തിരിക്കുന്നതാണെങ്കിൽ മാളയുടെ സ്വന്തം നാടക പ്രവർത്തകൻ KHM സുബൈർ..
കഥയുടെ രത്നച്ചുരുക്കം ഇങ്ങനെയായിരുന്നു
വന്ദ്യ വയോധികനായ ഒരാളുടെ രണ്ട് ആൺ മക്കളിൽ ഒരാൾ ക്രൂരനായ പോലീസ് ഇൻസ്പക്ടർ,മറ്റൊരാൾ പോലീസ് പിൻതുടരുന്ന വലിയൊരു കള്ളനും.. ഒരേ വീട്ടിൽ തന്നെയാണ് ഇവർ രണ്ടു പേരും താമസിക്കുന്നത്..
സ്വന്തം പിതാവിനെ ജീവനു തുല്യം സ്നേഹിക്കുന്ന രണ്ടു മക്കളുടേയും ഇടയിൽ പെട്ടുപോകുന്ന ഹതഭാഗ്യനായ ഒരച്ചന്റെ കഥ പറയുന്നതാണ് നാടകം.
പിതാവായിട്ട് ഇതിൽ തകർത്തഭിനയിച്ചത് നമ്മുടെ ജോസ് വർക്കി മാഷായിരുന്നു.. അരങ്ങിൽ പ്രധാനമായും സംവിധായകൻ KHM സുബൈർ,വാച്ചർ ജോസപ്പേട്ടൻ, ഇന്നത്തെ മാധ്യമം ലേഖകൻ അബ്ബാസ് മാള,
റെഫീക്ക്,ഗോകുലൻ, ആൻറൂസേട്ടൻ, കള്ളിക്കാടൻ ബാബു, അഡ്വ: സ്റ്റാൻലി എടാട്ടുകാരൻ, പിന്നെ ഞാനും.. കൂടാതെ രണ്ട് അമേച്ചർ നാടക നടിമാരും ഉണ്ടായിരുന്നു.. ജൂത പള്ളിയിലാണ് പലപ്പോഴും അതിന്റെ റിഹേഴ്സൽ നടന്നിരുന്നത്. പരിചയപ്പെടുത്തൽ കഴിഞ്ഞ്
കർട്ടൻ ഉയർന്നു... പോലീസ് ഓഫീസറായി അഭിനയിക്കുന്ന അബ്ബാസ് മാള, അനുജനായി അഭിനയിക്കുന്ന അഡ്വ: സ്റ്റാൻലിയുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു കൊണ്ട് സിവിൽ ഡ്രെസ്സിൽ വീടിന് മുൻമ്പിലെ മട്ടുപ്പാവിൽ ഉലാത്തുന്നതാണ് ആദ്യ സീൻ... അതിനിടയിലേക്ക് ഭാര്യ കടന്നുവന്ന് ഓർമ്മിപ്പിക്കുമ്പോഴാണ് പോലീസ് ഇൻസ്പെകർ വാച്ചിൽ നോക്കുന്നത്.. സ്റ്റേഷനിലെത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു.. അബ്ബാസ് വേഗം അകത്തേക്കോടി..
ഒരു മിനിട്ടിനുള്ളിൽ പോലീസ് യൂണിഫോം ധരിച്ച് ഇൻസ്പകർ അബ്ബാസ് ജോലി സ്ഥലത്തേക്ക് തിടുക്കത്തിൽ പോകുന്ന സീനാണ് അടുത്തത്..
അതിനിടയിൽ അനുജനും ചേടത്തിയും തമ്മിൽ ചെറിയൊരു സംഭാഷണവും നടക്കുന്നുണ്ട്..
അത് തീരുമ്പോഴേക്കും ഇൻസ്പക്ടർ സ്റ്റേജിൽ തിരിച്ചെത്തണം...
അകത്തേക്കോടിയ അബ്ബാസിനെ ഒരു മിനിട്ട് പോയിട്ട് 5 മിനിട്ട് കഴിഞ്ഞിട്ടും തിരിച്ച് സ്റ്റേജിലേക്ക് കാണുന്നില്ല..
സമയം സ്റ്റേജിൽ ലൈവായി നിൽക്കുന്ന ഇൻസ്പക്ടറുടെ ഭാര്യയും അനുജനും തമ്മിലുള്ള സംഭാഷണം പറഞ്ഞ് തീരുകയും ചെയ്തു.
ബാക്കി ഡൈലോഗ് പറയണമെങ്കിൽ അബ്ബാസ് സ്റ്റേജിലെത്തണം..പക്ഷേ അവനെ കാണാനുമില്ല.. അരങ്ങിലുള്ളവർ ആകെ പരിഭ്രാന്തരായി.. സമയം എന്തോ പന്തികേട് മണത്ത അഡ്വ:സ്റ്റാൻലി... പെട്ടെന്നു തന്നെ അടവൊന്നു മാറ്റി
കിട്ടിയ ഗ്യാപ്പിൽ നാടകത്തിലില്ലാത്ത ഡൈലോഗുകൾ അടിക്കാൻ തുടങ്ങി.. നടിയാണെങ്കിൽ സ്റ്റാൻലിയുടെ ഓരോ ഡൈലോഗിനും അനുസരിച്ച് മറുപടിയും പറയുന്നുണ്ട്.കാണികൾ ഇതൊന്നും അറിയുന്നില്ല..
സ്റ്റാൻലിയുടെ ഒരു ചോദ്യം ഇങ്ങിനെയായിരുന്നു..
ഞാനറിയുന്ന ചേട്ടൻ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ.. നേരത്തിന് ജോലിക്ക് പോകണമെന്ന് ചേച്ചിക്കെങ്കിലും ഒന്ന് ഉപദേശിച്ചു കൂടെ..??


അപ്പോൾ ചേടത്തിയുടെ മറുപടി... ദിവസവും
വെളുപ്പിന് എഴുന്നേറ്റ് പോയാൽ പാതിരാക്ക് മാത്രം വീട്ടിലേക്ക് കയറി വരുന്ന നിന്റെ ചേട്ടനെ... ഞാനെന്തിന് ഉപദേശിക്കണം..?? അങ്ങിനെ ഉരുളക്ക് ഉപ്പേരിപോലെ ചോദ്യവും മറുപടിയും സ്റ്റേജിൽ അങ്ങിനെ കൊഴുക്കുകയാണ്.. ഇടക്ക് സ്റ്റാൻലി വീടിന്റെ വാതിൽക്കലേക്ക് തിരിഞ്ഞ് അബ്ബാസ് വരുന്നുണ്ടോ എന്ന് എത്തി നോക്കുന്നുമുണ്ട്..
അവനെ മാത്രം കാണുന്നില്ല..
കുറേ കഴിഞ്ഞപ്പോൾ എങ്ങിനെയോ കുത്തിക്കേറ്റിയ ഒരു പോലീസ് യൂണിഫോമും ധരിച്ച് അബ്ബാസ് സ്റ്റേജിൽ ഓടികിതച്ചെത്തി.///// അങ്ങിനെ ഊരാ കുരുക്കിൽ നിന്നും തലനാരിഴക്ക് എല്ലാവരും രക്ഷപ്പെട്ടു..!!
.........................................
ഇനി ഒരു കോർണ്ണർ പീസ്...
.........................................
ഇങ്ങനെ സംഭവിക്കാൻ കാരണം തലേ ദിവസ്സം ഒരു പോലീസ്കാരനിൽ നിന്നും വായ്പയായി വാങ്ങിയ യൂണിഫോം പാകമാണോ എന്നു നോക്കാൻ അബ്ബാസ് മറന്നു പോയിരുന്നു.. പുതിയതായി വാങ്ങിയ ബെൽട്ടാണെങ്കിൽ പാന്റി ന്റെ ഹുക്കിൽ കയറുന്നുമില്ല..
അതാണ് അബ്ബാസ് സ്റ്റേജിന് പിന്നിൽ കുടുങ്ങാൻ കാരണം..
പെട്ടെന്നുള്ള വെപ്രാളത്തിൽ കുത്തിക്കേറ്റിയപ്പോൾ പാൻസ് കീറുകയും ചെയ്തു..
പിന്നീട് രണ്ടു കൈ കൊണ്ട് വയറിനു മുകളിൽ ബെൽട്ടും പാൻസും ചേർത്ത് പിടിച്ച് വലിയ ഗൗരവത്തിൽ അബ്ബാസ് സ്റ്റേജിലേക്ക് കടന്നു വന്നത്.. മറക്കാനാവാത്ത സുവർണ്ണ കാഴ്ചയായി ഇന്നത്തെ ശതോത്തര നിറവിലും.. മലയാള സ്ക്കൂളിനെ സ്നേഹിക്കുന്നവരുടെ മനസ്സിൽ മായാതെ കിടക്കുന്നു.//////!
..............................................
സുരേഷ് ബാബു
മാള കാഴ്ചകൾ.